Friday, June 1, 2012

ചരിത്രം മറന്നുപോയവര്‍


ചരിത്രം മറന്നുപോയവര്‍ 


കുറച്ചുനാള്‍ മുമ്പാണ് അവിചാരിതമായി സ്വദേശാഭിമാനിയുടെ കോഴിക്കോട്ടെ വീട്ടില്‍ പോകാന്‍ സാധിച്ചത്. എഴുപത്തിയൊന്നു കൊല്ലമായി സ്വദേശാഭിമാനിയുടെ കുടുംബാംഗങ്ങള്‍ ഇവിടെ താമസിച്ചിരുന്നു എന്ന അറിവ് എന്നെ അമ്പരിപ്പിച്ചിരുന്നു.

ഭയകൗടില്ല്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ എന്ന് ചുവന്ന അക്ഷരങ്ങളില്‍ എഴുതിവെച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചിത്രമായിരുന്നു സ്വാഗതം ചെയ്തത്.

നിര്‍ഭയനായ പത്രപ്രവര്‍ത്തകന്‍, തിരുവിതാംകൂര്‍ ഭരണകൂടത്തിന് ഹിതകരമല്ലാത്ത ലേഖനങ്ങള്‍ എഴുതി എന്ന കാരണത്താല്‍ രാമകൃഷ്ണപിളളയെ നാടുകടത്തി, അച്ചുകൂടവും മറ്റും സര്‍ക്കാര്‍ കണ്ടുകെട്ടി, തുടങ്ങിയ ഒറ്റവരിയില്‍ പൂരിപ്പിക്കാവുന്ന ചില കാര്യങ്ങള്‍ മാത്രമാണ് ജേണലിസം ക്ലാസ്സില്‍ വരെ പഠിച്ചത്. പലപ്പോഴും നമ്മള്‍ ആവശ്യമായ ചരിത്രത്തെ മറക്കുകയും അനാവശ്യമായ പലതിനേയും ഓര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു.

നാടുകടത്തലിനുശേഷം തന്നെ കാണാഞ്ഞ് മനംനൊന്ത് രോഗിണിയായ അമ്മയെ കാണാന്‍ പോലും അദ്ദേഹം തിരുവിതാംകൂറിലേക്ക് പോയിരുന്നില്ലെന്ന് ചരിത്രം.


തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ട ഗതികേടുണ്ടാവരുതെന്നുമാത്രമായിരുന്നു തന്റെ കുട്ടികളോടദ്ദേഹം പറഞ്ഞിരുന്നതെന്നും കൊച്ചുമക്കള്‍ വരെ അത് അനുസരിച്ചുവെന്നും അദ്ദേഹത്തിന്റെ പൗത്രന്‍ രാമകൃഷ്ണന്‍ ചാലപ്പുറത്തെ വീട്ടിലിരുന്ന് ഓര്‍ക്കുന്നു.

ഈ വീടുമായി രാമകൃഷ്ണപിള്ളയ്ക്ക് ബന്ധമൊന്നുമില്ല. അദ്ദേഹം മരിച്ച് ഏകദേശം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഭാര്യ ബി കല്ല്യാണിയമ്മയും മക്കളും ഇവിടെ താമസം തുടങ്ങിയത്. കല്ല്യാണിയമ്മയെ അദ്ദേഹത്തിന്റെ ഭാര്യ എന്ന പദവിയില്‍ ഒതുക്കി നിര്‍ത്താനാവില്ല. ഭര്‍ത്താവിന്റെ മരണശേഷം അവരുടെ സുഖദുഖ സമ്മിശ്രമായിരുന്ന ജീവിതയാത്രയെ ഓര്‍ത്തുകൊണ്ട് 'വ്യാഴവട്ടസ്മരണകള്‍' എഴുതി. ഈ പുസ്തകം വായിക്കുമ്പോള്‍ ഭാര്യ ഭര്‍ത്താവിനെ അനുസ്മരിച്ചുകൊണ്ടെഴുതിയ കണ്ണീര്‍കഥയായി തോന്നിയില്ല. രാമകൃഷ്ണപിള്ളയക്കൊപ്പം തന്നെ അതുല്യമായ വ്യക്തിപ്രഭാവം ഇവര്‍ക്കുണ്ടായിരുന്നെന്ന് തെളിയിക്കുന്നു ഓരോ വാക്കുകളും.
വിവാഹശേഷവും ഇരുവരും പഠിക്കാന്‍ ഉത്സാഹിച്ചിരുന്നു. പരസ്​പരം പ്രോത്സാഹിപ്പിച്ചിരുന്നു നൂറു കൊല്ലങ്ങള്‍ക്കപ്പുറമാണെന്നോര്‍ക്കണം. പലപ്പോഴും പ്രതികൂല സാഹചര്യങ്ങളാല്‍ തോറ്റുപോയിട്ടുണ്ട്. അതിനേക്കാളേറെ ജയങ്ങളും. അറിവുനേടാന്‍ ഇരുവരും ശ്രമിച്ചിരുന്നു. വായനയില്‍ നിന്ന് നേടിയെടുത്ത അറിവ് വിവിധ പത്രങ്ങളിലെ ലേഖനങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ധാരാളം പുസ്തകങ്ങള്‍ രചിച്ചു. മഹാത്മഗാന്ധിയെയും കാറല്‍ മാക്‌സിനെയും ബെഞ്ചമിന്‍ ഫ്രാങ്കളിനെയും ഇന്ത്യ കണ്ടെത്തും മുമ്പെ രാമകൃഷ്ണപിള്ള മലയാളത്തിലെത്തിച്ചിരുന്നു.

1910 ല്‍ നാടുകടത്തിയതിനുശേഷമുള്ള ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. ക്ഷയരോഗത്തിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞിരുന്നു അദ്ദേഹം. അക്കാലത്ത് പലപ്പോഴും പണത്തിന് ഞെരുക്കം നേരിട്ടപ്പോള്‍ കല്ല്യാണിയമ്മ ട്യൂഷനെടുത്തും മറ്റും ചിലവുകള്‍ നടത്താന്‍ ശ്രമിച്ചിരുന്നു. ശാരീരാകസ്വസ്ഥ്യം കൂടിയിരുന്ന കാലങ്ങളില്‍ പുസ്തകരചനയും സാഹിത്യപരിശ്രമങ്ങളും നിര്‍ത്തിവെച്ച് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

'ഡോക്ടര്‍മാര്‍ക്ക് എന്റെ ദേഹസ്ഥിതി പക്ഷേ നിശ്ചയമുണ്ടാവാം, എന്റെ മനസ്സിന്റെ സ്ഥിതി അറികയില്ല. മനസ്സ് അരോഗമായിക്കുന്നിടത്തോളം അതു പണിയെടുത്തുകൊളളട്ടെ. എന്തെങ്കിലും എപ്പോഴും വായിക്കുകയോ , എഴുതുകയോ ചെയ്തുകൊണ്ടിരുന്നില്ലെങ്കില്‍ ചിന്താക്ലേശം തടുക്കാന്‍ സാധിക്കുന്നതല്ല. തന്നിമിത്തം ശരീരത്തിനു കൂടുതല്‍ ക്ഷീണമുണ്ടാകാനാണെളുപ്പം|' (വ്യാഴവട്ടസ്മരണകള്‍)


ജലദോഷപ്പനി വരുമ്പോഴേക്കും വയ്യ വയ്യ എന്ന തോന്നലും അതിനേക്കാളേറെ അക്ഷരത്തോടുള്ള വിരക്തിയുമുണ്ടാവുന്നവള്‍ക്ക് വ്യാഴവട്ട സ്മരണകള്‍ നല്കുന്ന ഊര്‍ജ്ജം ചില്ലറയല്ല.

ശരീരം അപായകരമായ നിലയിലെത്തിയിരിക്കുമ്പോഴാണ് പത്രങ്ങള്‍ക്കും മാസികകള്‍ക്കും ലേഖനങ്ങളെഴുതിയതു കൂടാതെ രാമകൃഷ്ണപിളള 'മന്നന്റെ കന്നത്തം', 'നരകത്തില്‍ നിന്ന്' എന്നീ പുസ്തകങ്ങള്‍ എഴുതുന്നത്. ഒപ്പം പലവട്ടം പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും.

ഇക്കാലയളവില്‍ കല്ല്യാണിയമ്മ മൂന്നുകുഞ്ഞുങ്ങളുടെ അമ്മയാവുകയും ഒപ്പം ലേഖനങ്ങളും കഥകളുമെഴുതി പ്രസിദ്ധീകരിക്കുകയും ബി എ യ്ക്ക് ചേര്‍ന്ന് ഇംഗ്ലീഷും മലയാളവും പാസ്സാവുകയും വീണ്ടും പഠിച്ച് തത്വശാസ്ത്രം പാസ്സായി ബി എ ഡിഗ്രി നേടുകയും ചെയ്തു. സ്വദേശാഭിമാനിയുടെ അന്ത്യകാലത്ത് അവര്‍ കണ്ണൂരില്‍ അധ്യാപികയായി ജോലി നോക്കുകയായിരുന്നു. പിന്നീടും അവര്‍ പഠിച്ചു. സാഹിത്യരചനകള്‍ നടത്തി. ആദ്യകാല വനിതാ പ്രസിദ്ധീകരണങ്ങളിലൊന്നായ ശാരദയുടെ പ്രസാധികയായി. പല കഥകളും ലേഖനങ്ങളും ഇംഗ്ലീഷില്‍ നിന്ന് മൊഴിമാറ്റം ചെയ്തു. പല സാഹിത്യപരിഷത്ത് സമ്മേളനങ്ങളിലും അധ്യക്ഷയായിരിക്കാന്‍ അവസരം ലഭിച്ചിട്ടും അവയൊക്കെ നിരസിച്ചു. കൊച്ചി മഹാരാജാവ് അവരുടെ സാഹിത്യസംഭാവനകളെ മാനിച്ച് 'സാഹിത്യസഖീ' ബിരുദം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചെങ്കിലും അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല.

രാജ്യഭ്രഷ്ടനായ ഭര്‍ത്താവിനോടൊരുമിച്ച്, നാടും വീടും ജോലിയും ബന്ധുക്കളെയുമെല്ലാം ത്യജിച്ച് അന്യനാട്ടില്‍ പോയി കഷ്ടപ്പെട്ടു ജീവിക്കുമ്പോഴും അവര്‍ ഒരിക്കലും തിരുവിതാംകൂറിലേക്ക് പോയില്ല. പോകാനുള്ള മോഹവുമുണ്ടായില്ല. ശ്രീമൂലം തിരുനാളിന്റെ കാലത്താണ് നാടുകടത്തിയത്. ആ മഹാരാജാവിന്റെ മരണം വരെ സ്വന്തം നാടായ തിരുവിതാംകൂറിലേക്ക് പോയില്ല. അവരുടെ അസാമാന്യമായി നിശ്ചയദാര്‍ഢ്യത്തെ വെളിവാക്കുന്നുതാണിത്.

മരണത്തിനു തൊട്ടുമുമ്പ് സ്വദേശാഭിമാനി പിതൃസ്വത്തായി മക്കള്‍ക്കു കൊടുക്കാന്‍ നല്‍കിയത് തന്റെ തൂലികയായിരുന്നു. 'ഇവയുടെ സഹായം കൊണ്ടാണ് ഞാന്‍ ഈ ലോകത്ത് ജീവിച്ചത്. അവരും അങ്ങിനെതന്നെ കഴിയട്ടെ' ' എന്റെ കുട്ടികള്‍ക്കാണ്; സൂക്ഷിച്ചുവെയ്ക്കണേ!' എന്ന് ഭാര്യയെ പലവട്ടം ഓര്‍മപ്പെടുത്തി.

കല്ല്യാണിയമ്മ എങ്ങനെയായിരുന്നോ അതേ നിശ്ചയദാര്‍ഢ്യവും ധൈര്യവുമായിരുന്നു മകള്‍ ഗോമതിയമ്മയ്ക്കും. മുറിഞ്ഞുപോയ പഠനം പലപ്പോഴായാണ് പൂര്‍ത്തിയാക്കിയത്. ഭര്‍ത്താവ് ബാരിസ്‌ററര്‍ പിള്ള. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് സ്‌റ്റേറ്റ് കോണ്‍ഗ്രസ്സ് സ്ഥാപിച്ചയാള്‍. ഗാന്ധിജിയുടെ അനുയായി...

ദേശീയപ്രസ്ഥാനം തലയ്ക്കുപിടിച്ച് ഗോമതിയമ്മ ഹിന്ദി പഠിച്ചു. പലപ്പോഴും െ്രെപവറ്റായി തന്നെ...ഒപ്പം ഉര്‍ദുവും . കല്ല്യാണിയമ്മയുടേയും രാമകൃഷ്ണപിള്ളയുടെയും മകളായി ജനിച്ചതില്‍ അവരെ അനുസ്മരിച്ചെഴുതിയതാണ് 'ധന്യയായ് ഞാന്‍'..എന്ന് പുസ്തകം.

(മൂവരുടേയും പുസ്തകങ്ങളില്‍ പലതും ഇന്നു കിട്ടാനില്ല.)

കോഴിക്കോട് സാമൂതിരി സ്‌കൂളില്‍ അധ്യാപികയായിരുന്നു ഗോമതിയമ്മ. പിന്നീട് ഗൂരുവായുരപ്പന്‍ കോളേജില്‍ നിന്ന് പ്രൊഫസറായി 1963 ല്‍ റിട്ടയര്‍ ചെയ്തു. ധാരാളം ലേഖനങ്ങളും പുസ്തകളും ഗോമതിയമ്മയുടേതായുണ്ട്്. മഹാത്മാഗാന്ധിയടക്കമുള്ള പല മഹത് വ്യക്തികളെയും ഇന്റര്‍വ്യൂ ചെയ്തിരുന്നു. ആകാശവാണിയിലെ ആദ്യത്തെ വുമണ്‍ ബ്രോഡ്കാസ്റ്ററായിരുന്നു അവര്‍.

നിശ്ചയദാര്‍ഡ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ജീവിതപാഠങ്ങള്‍ നല്കിയ ഇവരെ എന്തുകൊണ്ട് മലയാളം മറന്നു എന്നറിഞ്ഞുകൂടാ..മലയാള പത്രപ്രവര്‍ത്തന ചരിത്രത്തിലും സാഹിത്യചരിത്രത്തിലും ഇവര്‍ക്കു വ്യക്തമായ സ്ഥാനമുണ്ട്. ശാരദയുടെ മുഖ്യ പത്രാധിപയും സാഹിത്യകാരിയുമായിരുന്ന തരവത്ത് ടി അമ്മാളു അമ്മയ്ക്ക് ഈ വീടുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

ഗോമതിയമ്മയുടെ മകന്‍ രാമകൃഷ്ണന്‍ ശങ്കേഴ്‌സ് വീക്കിലിയിലായിരുന്നു ജോലി നോക്കിയിരുന്നത്. ഇപ്പോള്‍ കോഴിക്കോട് വീട്ടില്‍. തന്റെ അമ്മയും മുത്തശ്ശിയും വീടിനേക്കാളേറെ സമൂഹത്തേയും ദേശത്തേയുമാണ് സ്‌നേഹിച്ചിരുന്നതെന്ന് അദ്ദേഹമോര്‍ക്കുന്നു.


സ്വദേശാഭിമാനിക്കുവന്ന പ്രസിദ്ധീകരിക്കാത്ത ചില കത്തുകളുടെ അടിസ്ഥാനത്തില്‍ 1978 ല്‍ ഗോമതിയമ്മ തയ്യാറാക്കിയ ലേഖനത്തിന്റെ കോപ്പി കാണാനിടയായി. അതില്‍ ഇങ്ങനെ എഴുതുന്നു.

...അച്ഛനും അമ്മയും എഴുതിയ ചില ഗ്രന്ഥങ്ങളുടെ ഫയല്‍കോപ്പിപോലും ശേഷിച്ചിട്ടില്ല. രണ്ടാം പതിപ്പുകാണാത്ത പലതും കൂട്ടത്തിലില്ല.

...(അസുഖം മൂര്‍ച്ഛിച്ചിരിക്കുന്ന ഘട്ടത്തിലും ഏതോ സുഹൃത്ത് മഹാരാജാവിനോട് മാപ്പക്ഷേച്ചില്ലാല്‍ തിരുവിതാംകൂറിലേക്ക് മടങ്ങിചെല്ലാം എന്നെഴുതുന്നുണ്ട്)

ഇങ്ങനെ കൂട്ടത്തിലില്ലാത്തതും ഓര്‍മയിലില്ലാത്തതുമായ എന്തൊക്കെയാണ് നമുക്കു മുന്നില്‍?

ചരിത്രത്തില്‍ എങ്ങനെയോ മുങ്ങിപ്പോയ രണ്ടു സ്ത്രീകളുടെ ഓര്‍മകള്‍ നിലനില്‍ക്കുന്ന ആ വീട് ഇന്ന് വിറ്റു കഴിഞ്ഞു. ആ വീട് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഇനി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുടുംബത്തിന് അനന്തരാവാകാശികളില്ല. അതുല്യരായ രണ്ടു സ്ത്രീകളുടെ സര്‍ഗ്ഗചോദനയെ ഉണര്‍ത്തിയ ആ വീട് നിലനിര്‍ത്തേണ്ടത് അത്യാവശ്യമായിരുന്നു. ആരുമിതറിയാഞ്ഞിട്ടോ അറിഞ്ഞില്ലെന്ന് നടിച്ചിട്ടോ..അത്രവലിയ പ്രാധാന്യമില്ലാത്ത പലതും സ്മാരകങ്ങളായി നിലനിര്‍ത്തുമ്പോള്‍ ഇവിടെ നാളെ ബഹുനില ഫ്ലറ്റുയരും...ഇടിച്ചു നിരപ്പാക്കുമ്പോള്‍ പറക്കുന്ന മണ്‍ധൂളിയില്‍ അവര്‍ മാഞ്ഞുപോകാതിരിക്കട്ടെ!

No comments:

Post a Comment